പരസ്പര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനുതകുന്ന തീരുമാനവുമായി ഖത്തറും ചൈനയും.

0
85 views

ദോഹ: പരസ്പര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനുതകുന്ന തീരുമാനവുമായി ഖത്തറും ചൈനയും. ലോകത്ത് ഇതു വരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ കരാറില്‍ ഇരു രാജ്യങ്ങളും ഇന്നലെ ഒപ്പുവച്ചു.

ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) നീക്കത്തിനാവശ്യമായ കൂറ്റന്‍ കപ്പലുകളുടെ നിര്‍മാണത്തിനാണ് ഖത്തറും ചൈനയും തമ്മില്‍ കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. ക്യുസി-മാക്‌സ് വലിപ്പത്തിനുള്ള 18 അത്യാധുനിക കപ്പലുകളാണ് ഇതിനായി ചൈന സ്റ്റേറ്റ് ഷിപ്പ് ബില്‍ഡിംഗ് കോര്‍പറേഷനുമായി ഖത്തര്‍ എനര്‍ജി ഒപ്പുവച്ചതായി ഖത്തര്‍ ഊര്‍ജ സഹമന്ത്രിയും ഖത്തര്‍ എനര്‍ജി സി.ഇ.ഒയുമായ സഅദ് ഷെരിദ അല്‍ കഅബി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചൈന സ്റ്റേറ്റ് ഷിപ്പ് ബില്‍ഡിംഗ് കോര്‍പറേഷന്റെ കീഴിലുള്ള ഹുഡോംഗ് സോംഗ്ഹുവ ഷിപ്പ് ബില്‍ഡിംഗ് ഗ്രൂപ്പാണ് കപ്പല്‍ നിര്‍മിച്ചു നല്‍കുക. 600 കോടി ഡോളര്‍ ചെലവിലാണ് 18 കപ്പലുകള്‍ ഖത്തര്‍ എനര്‍ജിക്കായി ചൈന നിര്‍മിച്ചുനല്‍കുക. 2.71 ലക്ഷം ക്യൂബിക് മീറ്ററാണ് കപ്പലിന്റെ ശേഷി. ആദ്യ എട്ട് കപ്പലുകള്‍ 2028, 29 വര്‍ഷങ്ങളിലും, ബാക്കി 10 കപ്പലുകള്‍ 2030-31 വര്‍ഷങ്ങളിലുമായി ചൈന നിര്‍മിച്ചു നല്‍കാനാണ് കരാര്‍.