ഖത്തറിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷ്യവിഷബാധയേറ്റതായി സംശയിക്കുന്ന റിപ്പോർട്ടുകളെ തുടർന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) നേരിട്ട് ഇടപെട്ട് കർശന നടപടി സ്വീകരിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി, സംശയനിഴലിലുള്ള റെസ്റ്റോറന്റ് കഴിഞ്ഞ ഞായറാഴ്ച മുതൽ 15 ദിവസത്തേക്ക് താൽക്കാലികമായി അടച്ചിടാൻ മന്ത്രാലയം ഉത്തരവിട്ടു.
പരിശോധനകളും ജീവനക്കാരുടെ ആരോഗ്യ വിലയിരുത്തലും പരാതി ഉയർന്ന റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച് ആവശ്യമായ ലബോറട്ടറി പരിശോധനകൾക്കും വിശകലനങ്ങൾക്കും വിധേയമാക്കിയിട്ടുണ്ട്. ഇതിനു പുറമേ, ഇവിടുത്തെ ജീവനക്കാരുടെ ആരോഗ്യ നിലയും മന്ത്രാലയം വിലയിരുത്തി. ഭക്ഷണ സാമ്പിളുകളുടെയും ജീവനക്കാരുടെയും ലാബ് ഫലങ്ങൾ പിന്തുടർന്നുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഉയർന്ന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ തുടർനടപടികളും സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പേര് വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിയമപരമായ നിയന്ത്രണം
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിയമപരമായ ചട്ടങ്ങൾ മന്ത്രാലയം ഓർമ്മിപ്പിച്ചു. കുറ്റം ഔദോത്തികമായി തെളിയിക്കപ്പെടുകയും അന്തിമ തീരുമാനം വരികയും ചെയ്യുന്നത് വരെ സ്ഥാപനങ്ങളുടെ പേര് പ്രസിദ്ധീകരിക്കാൻ പാടില്ലെന്നാണ് നിയമം. നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ പൊതുജനസുരക്ഷ മുൻനിർത്തിയുള്ള മുൻകരുതലുകൾ മാത്രമാണ്.
ഔദ്യോഗിക വിവരങ്ങൾ മാത്രം പങ്കുവെക്കുക ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട വാർത്തകളിൽ കൃത്യത പാലിക്കണമെന്നും ഔദ്യോഗികവും അംഗീകൃതവുമായ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ പങ്കുവെക്കാവൂ എന്നും പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും പരാതികൾക്കുമായി 16000 എന്ന നമ്പറിൽ ‘യൂണിഫൈഡ് ഹെൽത്ത് സെക്ടർ കോൺടാക്റ്റ് സെന്ററുമായി’ ബന്ധപ്പെടാവുന്നതാണ്









