
മസ്കത്ത്: ഹോർമുസ് സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, ഒമാനിലെ സലാലയിൽ ഇന്ന് നടക്കേണ്ട ഇറാൻ-ജിസിസി വിദേശകാര്യ മന്ത്രിതല യോഗം മാറ്റി. ചില ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന മുൻനിർത്തിയാണിതെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദ്ർ അൽ ബുസൈദി അറിയിച്ചു. യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബഹ്റൈൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഗൾഫുമായുള്ള ആശയവിനിമയം തുടരുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ അറിയിച്ചു.
യോഗം മാറ്റിയതോടെ ഹോർമുസ് ഗതാഗത ക്രമീകരണം സംബന്ധിച്ച് ഒമാനുമായി ഇറാൻ രൂപപ്പെടുത്തിയ ധാരണയുടെ ഭാവിയും തുലാസിലായി. ഗൾഫ് രാജ്യങ്ങൾ ഇറാനുമായി കൂടിക്കാഴ്ച നടത്തുന്നതിനെ താൻ കാര്യമാക്കുന്നില്ലെന്നും അത് അവരുടെ കാര്യമാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
അതിനിടെ, ഇറാനിലെ ഖിഷം ദ്വീപിൽ ഇന്നലെ ഇറാൻ വാണിജ്യ കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏത് സാഹചര്യവും നേരിടാൻ സേന ആവശ്യമായ ആയുധങ്ങളുമായി പൂർണ സജ്ജമാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് മേധാവി പറഞ്ഞു.







