Saturday, June 13, 2026
Home News കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിൽ എത്തി.

കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിൽ എത്തി.

0
205 views

കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിൽ എത്തി. 23 മലയാളികളുടേതുൾപ്പെടെ 31 പേരുടെ മൃതദേഹവുമായാണ് വ്യോമസേനാ വിമാനം കൊച്ചിയിൽ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി വിമാനത്താവളത്തിൽ എത്തി.

വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും വിമാനത്തിലുണ്ട്. 6.20-ഓടെയാണ് വിമാനം കുവൈറ്റിൽ നിന്ന് പുറപ്പെട്ടത്. കൊച്ചിയിൽ നിന്നു മൃതദേഹ​ങ്ങൾ പ്രത്യേകം ആംബുലൻസുകളിൽ വീടുകളിലെത്തിക്കും. വ്യാമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. 23 മലയാളികൾ, 7 തമിഴ്നാട് സ്വദേശികൾ, ഒരു കർണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണു കൊച്ചിയിൽ കൈമാറുക.

മൃതദേഹങ്ങൾ വിട്ടുനൽകുന്നതിനുള്ള നടപടി വേ​ഗത്തിലാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ് അറിയിച്ചു. മൃതദേഹങ്ങൾ വീടുകളിലേക്കെത്തിക്കാൻ 31 ആംബുലൻസുകൾ നെടുമ്പാശേരി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയതായി മന്ത്രി വ്യക്തമാക്കി. കൂടുതൽ ആംബുലൻസുകൾ വേണമെങ്കിൽ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. ഓരോ ആംബുലൻസിനും പ്രത്യേകം അകമ്പടി വാഹനം ഒരുക്കിയതായി മന്ത്രി റോഷി അ​ഗസ്റ്റിൻ അറിയിച്ചു.

error: Content is protected !!